(ഒരു ഓണക്കാലത്ത് പ്രസിദ്ധീകരിച്ച ഒരു കൊച്ചു പൈങ്കിളികഥ ചെറിയ മാറ്റങ്ങളോടെ ഒരു പുനര്‍വായനക്കായി .. ഒറിജിനല്‍ താഴെ)
തെക്കേ തൊടിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയിലേക്ക് മിഴികളും നട്ട് ഉമ്മറത്തിണ്ണയില്‍ കാലും നീട്ടി ഇരിക്കവേയാണ് മൂവാണ്ടന്‍ മാവിന് ചുവട്ടിലെ ജീര്‍ണിച്ച കുഴിമാടത്തിലേക്ക് ഉണ്ണിയുടെ നോട്ടം പാറിവീണത്, അതോടെ നൊമ്പരങ്ങളുണര്‍ത്തുന്ന ഒരായിരം ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ എവിടെയൊക്കെയോ വിണ്ടുകീറുന്നതും ചോരകിനിയുന്നതുമായ ഒരു പ്രതീതി അവന്‍ ഉള്ളിലറിഞ്ഞു...
കുട്ടിക്കാലത്തെ ആ നല്ല നാളുകള്‍.., ഓണമായാലും വിഷുവായാലും മറ്റെന്ത് ഉത്സവമായാലും മീര ചേച്ചിയുടെ ദാവണി തുമ്പില്‍ തൂങ്ങി ഒരു വാലുപോലെ അവനുണ്ടായിരുന്നു. പൂക്കള്‍ പറിക്കാന്‍ , പൂക്കളമൊരുക്കാന്‍, തുമ്പി തുള്ലാന്‍ , മാവേലിതമ്പുരാന്‍റെ വരവും കാത്തിരിക്കാന്‍..അങ്ങിനെ എന്തിനും ഏതിനും.. മീരയുടെ നിഴലായിരുന്നു ഉണ്ണി , എന്തൊരു ഉത്സാഹമായിരുന്നു അന്നൊക്കെ..!